Tuesday, August 28, 2007

ഡല്‍ഹി യാത്ര

താജ് മഹല്‍ കാണണമെന്ന വളരെകാലമായുള്ള ആഗ്രഹം ഇപ്രാവശ്യം‌ നാട്ടില്‍‌ പോകുമ്പോള്‍ സഫലീകരിക്കണമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം‌. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തുന്നതിനാല്‍‌ അന്ന് ആഗ്രയില്‍‌ പോയി പിറ്റേന്നു ഡല്‍ഹിയും‌ കണ്ട് വൈകീട്ടേഴുമണിക്ക് കൊച്ചിക്ക് പോകാനായിരുന്നു ടിക്കറ്റ് വാങ്ങിയത്.

വെള്ളിയാഴ്ച താജ്മഹല്‍ ഒഴിവാണെന്ന വൈകിയ അറിവും ‌ , ഡല്‍ഹിയില്‍‌ നിന്നും‌ കൊച്ചിക്കുള്ള ടിക്കറ്റ് അവിടേന്നേ മാറ്റാന്‍ പറ്റൂ എന്നതും‌ , ഡല്‍ഹിയില്‍ ചെന്നതിനു ശേഷം‌ ബാക്കിതീരുമാനിക്കാം എന്ന സുഗതനെന്ന സുഗതരാജ് പലേരിയുടെ അഭിപ്രായവും മാനിച്ച് ഹോട്ടല്‍ ബുക്കിങ്ങും ചെയ്യാതെയായിരുന്നു ഞങ്ങള്‍ ദുബായില്‍നിന്നും പുറപ്പെട്ടത്.


അഞ്ച്മണിക്കെത്തേണ്ട ഫ്ലൈറ്റ് ഒരു മണിക്കൂറിലധികം വൈകിയാണ് ഡല്‍ഹിയിലിറങ്ങിയത്. ഞങ്ങളെ സ്വീകരിക്കാന്‍ സുഗതന്‍ അവിടെയുണ്ടാകുമെന്ന് അറിയീച്ചിരുന്നെങ്കിലും , കന്നി ഡല്‍ഹി യാത്രയായതിനാല്‍ ഒരു ചെറിയ ഭയം‌ ഉണ്ടായിരുന്നു മനസ്സില്‍.

ഗ്രീന്‍ ചാനലിലുടെ പുറത്തേക്കു കടക്കുമ്പോള്‍ ഒരിക്കലും നേരില്‍ കാണാത്ത സുഗതനെ തിരയുകയായിരുന്നു ഞങ്ങള്‍."വൈകി അല്ലെ ?" എന്ന ചോദ്യവുമായി ഞങ്ങളെ എതിരേറ്റ സുഗതനുമായി ഞങ്ങള്‍‌ പിന്നീട് കാറില്‍ സുകതന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

തലേ ദിവസത്തെ മഴകാരണം ഡല്‍ഹി തണുത്തിരിക്കുന്നതും, പൊതുവുള്ള കാലാവസ്ഥയെക്കുറിച്ചും , ബ്ലോഗിനെക്കുറിച്ചുമെല്ലാം തനതായ കണ്ണൂര്‍ ശൈലിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ,അഞ്ചു മണിക്ക്‌ വരുന്ന ഫ്ളൈറ്റിന്‌ , 4 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട്‌ 2 മണിക്കൂറോളം ഞങ്ങളെ കാത്തുനിന്ന അയാളെ ക്കുറിച്ചായിരുന്നു എന്‍‌റ്റെ ചിന്ത‍.

നേരം വൈകിയതിനാല്‍ , ഇടക്കരെയോ വിളിച്ചതിനു ശേഷം ,ജോലിക്ക്‌ പോകുന്നില്ല ലീവെടുത്തു എന്നു പറഞ്ഞപ്പോള്‍ , അതേതായാലും നന്നായെന്ന എന്‍‌റ്റെ മനസ്സിലുണ്ടായ സ്വാര്‍ത്ഥതയും , ഒന്നോ രണ്ടോ കമന്‍‌റ്റിന്‍‌റ്റേയും‌ ചാറ്റിന്‍‌റ്റേയും‌ ബന്ധത്തിന്‍റ്റെ പേരില്‍ എന്തൊക്കെയോ സഹിച്ച അയാളുടെ മനസും തമ്മിലുള്ള ദൂരക്കൂടുതലളക്കുകയായിരുന്നു ഞാന്‍.

കാറിലൂടെ പോകുമ്പോള്‍‌ പുറത്തേക്കു നോക്കിയിരുന്ന എനിക്ക് മനസ്സിലുണ്ടായിരുന്ന , നാലുഭാഗത്തും പച്ചപ്പുള്ള , വൃത്തിയുള്ള ഡല്‍ഹിയില്‍ നിന്നും വിഭിന്നമായാണ്‌ കുറെ ഭാഗങ്ങളെങ്കിലും അനുഭവപ്പെട്ടത്.
ഒമ്പതു മണിയോടെ ഞങ്ങള്‍‌ സുഗതന്റെ വീട്ടിലെത്തി.പുതിയ ഒരു മൂന്നു നില കെട്ടിടത്തില്‍‌ മുകളില്‍ ഒരു രണ്ടു മുറികളോടുള്ള ഒരു വൃത്തിയുള്ള ഫ്ലാറ്റ്. ഫ്രഷായതിനു ശേഷം‌ ഇഡ്ഡലിയും സാമ്പാറും ഒക്കെ കഴിച്ചതിനുശേഷം സുഗതന്റെ നല്ലപാതിയടക്കം‌ ഞങ്ങള്‍‌ ഡല്‍ഹി കാണാന്‍ പുറപ്പെട്ടു.



ഫ്ളൈറ്റ്‌ ഒരു ദിവസത്തേക്ക്‌ നീട്ടാന്‍ പറ്റാത്തതിനാല്‍ ഒരു വേള താജ്മഹല്‍ ഒരു സ്വപ്നമായേക്കുമോ എന്നു ഭയെന്നെങ്കിലും‌ , അതിരാവിലെ കാറില്‍‌ ആഗ്രക്കു പോകാന്‍‌ തീരുമാനിക്കയായിരുന്നു.വളരെ ക്ഷീണിതരായിരുന്നെങ്കിലും‌ , ഹോട്ടലിലെ സുഖസൗകര്യങ്ങളെക്കാള്‍ നന്‍മയുള്ള മനസ്സുകളുടെ ഒപ്പമുള്ള സഹവാസമണുത്തമം എന്നതിരിച്ചറിവ്‌ സുഗതന്‍റ്റെ വീട്ടിലേക്ക്‌ വീണ്ടും ഞങ്ങളെ എത്തിച്ചു.

സമയക്കുറവു കാരണം മറ്റ് ഡെല്‍ഹി ബ്ലോഗേര്‍സിനെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാലും പാര്‍‌വ്വതി,ബിജോയ്,ജി.മനു,രമേഷ്(മഞ്ഞുതുള്ളി) എന്നിവരോട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നാട്ടിലായിരുന്ന മാത്യുവിനേയും ശല്യപ്പെടുത്താന്‍ കഴിഞ്ഞില്ല.



സുഗതന്‍‌റ്റെ വീട്ടില്‍ നിന്നും ആഗ്രക്കു നാലു മണിക്കൂര്‍‌ , തിരിച്ച് അഞ്ച് മണിക്കൂര്‍ എന്ന കണക്കു വെച്ചു അതിരാവിലെ നാല്‌ മണിക്കു പുറപ്പെട്ട് വൈകീട്ട് നാലു മണിക്കു മുമ്പെ തിരിച്ചുവരാനും , ആറിനു മുമ്പെ എയര്‍പൊര്‍ട്ടില്‍ ഞങ്ങളെ എത്തിക്കാനുമാണ്‌ സര്‍ദാര്‍ ഡ്രൈവറോട് ശട്ടംകെട്ടിയത്.

പതിവിലും‌ കൂടുതല്‍ ട്രാഫിക് റോഡിലുണ്ടായെങ്കിലും , ആറേകാലിന്‌ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ , സുഗതന്‍‌ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.യാത്രപറഞ്ഞു പിരിയുമ്പോള്‍ , ഒരു പിടി നല്ല മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു മനസ്സില്‍ ആത്മാര്‍‌ത്ഥതയുള്ള മനസ്സുകളുടെ കൂടെ ഒരു ദിവസം പങ്കിട്ടതിന്‍‌റ്റെ. പിന്നെകാണാമെന്നു പറഞ്ഞു ചെക്ക് ഇന്‍ കൗണ്ടറിലേക്ക് നടക്കുമ്പോള്‍ സുഗതന്‍,

"അലീക്ക , ഒരു വിഷമേമേയുള്ളു , , ഇങ്ങക്ക് വേണ്ടി അനക്കൊന്നും‌ ഒന്നും‌ ചെയ്യാന്‍ പറ്റീല്ലല്ലൊ!"

15 comments:

ശാലിനി said...

ഇങ്ങനെയൊരു പോസ്റ്റിട്ടതു നന്നായി. അനുഭവിച്ചറിഞ്ഞ നന്മ കാണാതെ അതില്‍ എവിടെയെങ്കിലും പിഴവുണ്ടോ എന്ന് കണ്ടുപിടിക്കാനാണ് ഇന്ന് എല്ലാവര്‍ക്കും തിടുക്കം.

അവസാനത്തെ ചോദ്യം വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് പഴയ നാട്ടിന്‍പുറത്തിന്റെ അതിഥിസത്ക്കാരത്തെയാണ്. എത്ര കൊടുത്താലും പോരാ എന്നുള്ള സ്നേഹം.

മഴത്തുള്ളി said...

അലീക്ക,

"അലീക്ക , ഒരു വിഷമേമേയുള്ളു, ഇങ്ങക്ക് വേണ്ടി അനക്കൊന്നും‌ ചെയ്യാന്‍ പറ്റീല്ലല്ലൊ!"

ഈ ഒറ്റ വാചകം മാത്രം മതി‍ സുഗതരാജിന്റെ സ്വഭാവം അറിയാന്‍. ഞങ്ങള്‍ രണ്ടുപേരും എന്തായാലും നിങ്ങളെ 2 പേരേയും കാണാന്‍ പ്ലാനിട്ടിരുന്നെങ്കിലും പെട്ടെന്നാണ് എനിക്ക് നാട്ടില്‍ പോവേണ്ടി വന്നത്. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെന്ന് സുഗതരാജിനെ വിളിച്ചപ്പോള്‍ മനസ്സിലായി.

അതുപോലെ തന്നെ ഈ പോസ്റ്റിലൂടെ നിങ്ങളുടെ ഡല്‍ഹി യാത്രയേപ്പറ്റിയും മനസ്സിലാക്കാന്‍ സാധിച്ചു :)

മുസ്തഫ|musthapha said...

എവിടേയും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഇങ്ങിനെയുള്ള സൌഹൃദങ്ങള്‍ തന്നെയല്ലേ ബ്ലോഗിന്‍റെ ഏറ്റവും നല്ലൊരു വശം!

ശാലിനിയുടെ കമന്‍റിനൊരൊപ്പ്...

മാത്യു പറഞ്ഞത് പോലെ, ആ അവസാനത്തെ ഒരൊറ്റ വരിയില്‍ തന്നെ സുഗതരാജിനെ അറിയാന്‍ കഴിയുന്നു. അടുപ്പങ്ങള്‍ പലവഴിയും വന്ന് ചേരാം... പക്ഷെ, അത് വന്ന വഴി വരികളിലൂടെയാവുന്നത് രസകരം തന്നെ...

പടങ്ങള്‍ പോരാ... കേട്ടോ
നിലവാരമല്ല... എണ്ണം :)

Visala Manaskan said...

വണ്ടഫുള്‍!

Haree said...

കൊള്ളാല്ലോ... :)
--

G.MANU said...

appol matangi vannu alle

ബീരാന്‍ കുട്ടി said...

അലീക്കാ,
നന്മകള്‍ തിരിച്ചറിയുന്ന ആ മനസ്സിന്‌ നന്ദി. സുഗതനും കുടുംബത്തിനും ഇതിലും വലിയോരു അംഗീകാരം കിട്ടാനില്ല.
നന്മ ചെയ്യുന്ന മനസ്സും അത്‌ കാണുന്ന മനസ്സും.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

അലീക്കാ,
സുഗതനെ കുറിച്ച് എഴുതിയത് വളരെ ശരിയാണ്‌. തിരക്കിനിടയിലും, ലീവെടുത്ത് എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കാത്തുനിന്ന്, വീട്ടില്‍ കൊണ്ടുപോയ് ഭ്ക്ഷണം കൊടുത്ത്, ദെല്‍ഹി ടൂറും, ആഗ്രയും, താജും കാണിച്ച് തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കീട്ടും ഒന്നും ചെയ്യാന്‍ കഴിഞില്ല എന്ന തോന്നല്‍.... അതാ‍ണ് നമ്മുടെ സുഗതന്‍....

തമനു said...

തറവാടി മാഷേ ... നന്നായി.

സുഗതന്‍ മാഷിന്റെ ആ ഡയലോഗ് വല്ലത്തൊരു വികാരത്തോടെയാണ് വായിച്ചു നിര്‍ത്തിയത്.

അഭിനന്ദനംഗളും, ആശംസകളും ഈ സൌഹൃദത്തിന്...


ഓടോ : ഇത് വായിച്ചിട്ട് ഇനി മുതല്‍ ഡല്‍ഹി വഴി പോകുന്ന ബ്ലോഗേഴ്സെല്ലാം സുഗതന്‍ മാഷിന്റെ വീട്ടില്‍ താമസിച്ചു കളയാം എന്ന്‌ ചിന്തിച്ചാല്‍, അദ്ദേഹത്തിന്റെ ഡയലോഗ് ഒരു പക്ഷേ ഇങ്ങനെയായിരിക്കും..

"അലീക്ക , ഒരു വിഷമേമേയുള്ളു , , ഇങ്ങ അനക്കിട്ട് ഈ ചെയ്തത്‌ ചതിയായിപ്പോയീട്ടാ...”
:)

(തമാശാണ് കേട്ടാ....)

SUNISH THOMAS said...

:)

അഞ്ചല്‍ക്കാരന്‍ said...

"ഒന്നോ രണ്ടോ കമന്‍‌റ്റിന്‍‌റ്റേയും‌ ചാറ്റിന്‍‌റ്റേയും‌ ബന്ധത്തിന്‍റ്റെ പേരില്‍ എന്തൊക്കെയോ സഹിച്ച അയാളുടെ മനസും തമ്മിലുള്ള ദൂരക്കൂടുതലളക്കുകയായിരുന്നു ഞാന്‍”

പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ഒരു കല്പിത ലോകത്ത് തുടങ്ങുന്ന ചങ്ങാത്തം നന്മകളിലേക്ക് നയിക്കപെടുന്നതും നല്ല സൌഹൃദങ്ങള്‍ സൃഷ്ടിക്കപെടുന്നതും ബൂലോകത്തിന്റെ മാത്രം നന്മ.

ഫോട്ടോ പോരാന്ന് തന്നെ. കുറച്ചും കൂടി ആവാമായിരുന്നു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത തറവാടി

നല്ല വിവരണം ..ഇനിയും തുടരുക


മന്‍സുര്‍,നിലംബൂര്‍

ബയാന്‍ said...

സുഗതാ ; നിന്നെ എന്നും ഓര്‍ക്കും.

Anonymous said...

:) ഇപ്പോഴാ വായിക്കന്‍ സമയം കിട്ടിയത്.. എന്ത് ചെയ്യാനാ ചേട്ടായീ.. രാവിലെ ഇറങുന്നതാ.... പിന്നെ പാതിരാത്രിയാ തിരികേ.. പകല്വെളിച്ചത്തില്‍ നാട് കണ്ട നാളു മറന്നു..

‌‌ഓണ്‍ ടൊപ്പിക്: പണ്ട് എം സി യെക്ക് പഠിക്കുമ്പോള്‍ ഡെല്‍ഹിക്ക് പോയതോര്‍മ്മവന്നു.. :( മിസ്സിങ് ദോസ് ഓള്‍ഡ് ഡേയ്സ്..

Anonymous said...

മനോഹരമായിരിക്കുന്നു.ഭാവുകങ്ങളോടെ...
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍